സംസ്ഥാന സ്കൂൾ കലോത്സവം മലബാറിന്റെ മണ്ണിൽ അരങ്ങ് തകർക്കുമ്പോൾ, തന്റെ പ്രദർശനത്തിലൂടെ സ്കൂൾ കലോത്സവത്തിന്റെ ചരിത്രം കലാ ആസ്വാദകർക്ക് പകർന്ന് നൽകുകയാണ് കോഴിക്കോട് കുതിരവട്ടം സ്വദേശി അനൂപ്. കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനത്താണ് ആദ്യ സ്കൂൾ കലോത്സവം മുതലുള്ള ചിത്രങ്ങളും ലേഖനങ്ങളും പത്ര വാർത്തകളും പ്രദർശിപ്പിക്കുന്ന അനൂപിന്റെ എക്സിബിഷൻ നടക്കുന്നത്. ആദ്യ കലോത്സവം മുതലുള്ള പ്രശസ്തരായ വിജയികളുടെയും, സംഘാടകരുടെയും പേര് വിവരങ്ങൾ, നടത്തിപ്പ് റിപ്പോർട്ടുകൾ, അപൂർവ്വ ചിത്രങ്ങൾ എന്നിവ ഉൾകൊള്ളിച്ച് എഴുതിയ പുസ്തകവും അദ്ദേഹം പരിചയപ്പെടുത്തുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലൂടെ മാസങ്ങൾ നീണ്ട യാത്ര ചെയ്ത് ഒന്നര വർഷം കൊണ്ടാണ് കൃത്യതയുള്ള വിവരങ്ങൾ ഉൾകൊള്ളിച്ച് തനിക്ക് പുസ്തകം പ്രകാശിപ്പിക്കാൻ സാധിച്ചതെന്ന് അനൂപ് പറയുന്നു. ‘കലോത്സവത്തിന് മരണമില്ലെങ്കിൽ കലോത്സവ ചരിത്രത്തിനും മരണമില്ല.’ അനൂപിന്റെ വാക്കുകളാണിത്. കേരളത്തിലെ മറ്റ് ജില്ലകൾ കേന്ദ്രീകരിച്ചും എക്സിബിഷൻ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കലോത്സവത്തിന് മുൻപ് വിവിധ പരിപാടികളിലായി അഞ്ച് തവണ അനൂപിന്റെ എക്സിബിഷൻ നടന്നിട്ടുണ്ട്.