പഴകിയ ചിക്കൻ വാങ്ങിയ ഹോട്ടലുകളുടെ പേര് പുറത്തുവിട്ട വിഷയത്തിൽ കളമശേരി നഗരസഭയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ അറിയിച്ചു. നഗരസഭ കൃത്യവിലോപം ആണ് കാണിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. ഹോട്ടലുകളുടെ പേര് പുറത്ത് വിട്ട നഗരസഭയുടെ നടപടി ഗൂഢലക്ഷ്യം മുന്നിൽക്കണ്ടാണ്.
നഗരസഭയ്ക്ക് എതിരെ ആരോപണം വരുമ്പോഴാണ് അവർ പരിശോധന നടത്തുന്നത്. പല ഹോട്ടലുകളും 2021 ൽ ആണ് മാംസം വാങ്ങിയത്. വീഴ്ച കണ്ടെത്തിയാൽ നഗരസഭക്ക് നടപടി എടുക്കാമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ വ്യക്തമാക്കി. കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ പുറത്തുവന്നിരുന്നു.