പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം

Jotsna Rajan

Calicut

Last updated on Nov 22, 2022

Posted on Nov 22, 2022

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം.

ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളില്‍ അലര്‍ജി മുതല്‍ വന്ധ്യതയും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പഠനം പറയുന്നു.

തിങ്കളാഴ്ചയാണ് റാപ്ഡ് ഇന്‍ സീക്രസി എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ്, വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് (voc) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയില്‍ വില്‍ക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം കണ്ടെത്തി.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളില്‍ ആറ് തരത്തിലുള്ള ഫാലേറ്റുകള്‍ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതല്‍ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളില്‍ അടങ്ങിയിരിക്കുന്നത്.


Share on

Tags