ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് ഭീകരവാദികൾ മഞ്ഞുകാലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഭീകര വാദികളുടെ അത്തരത്തിലുള്ള നീക്കത്തിന് ഇത്തവണ താരതമ്യേന കുറവ് വന്നു. എങ്കിലും നുഴഞ്ഞു കയറ്റത്തിന്റെ ഒട്ടനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തരത്തിൽ ഒരു സംഘം ഭീകരവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലക്ക് ഇടയിലായിരുന്നു ഈ താവളം കണ്ടെത്തിയത്. അതിർത്തി കടന്നെത്തുന്ന ഭീകരവാദികൾക്ക് ഒളിച്ചിരിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന താവളമായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. താവളം ലക്ഷ്യമാക്കി എത്തിയ സുരക്ഷാ സേനക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. തുടർന്നാണ് നടത്തിയ നീക്കത്തിലാണ് നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തത്. സൈന്യവും പൊലീസും ഒരുമിച്ചായിരുന്നു സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.

ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങൾ അടക്കമുള്ള സാമഗ്രികൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിടിയിലായവരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇവരുടെ കൂട്ടാളികൾ, ഇവരുമായി സഹകരിച്ചിരുന്നവർ, ആസൂത്രണം ചെയ്ത പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് വിശ്വാസം. ജമ്മു കാശ്മീരിൽ അടുത്തിടെ വർദ്ധിച്ച ആക്രമണങ്ങളിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.


Share on

Tags