ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടിട്ടില്ല. കേന്ദ്രത്തെ വിമർശിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
കേന്ദ്രം കേരളത്തെ അവഗണിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായി അതൊന്നും ഇത്തവണ പറഞ്ഞിട്ടില്ല. കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന കേരള ഗവൺമെന്റ് ഇത്തവണ ആ നിലയിലേക്ക് പോയിട്ടില്ല. കേരളത്തിലെ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല, ഗവർണറുടെ നയപ്രഖ്യാപനത്തിൽ അത് വ്യക്തമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം വസ്തുതക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉടനീളമുണ്ടായത്. കേന്ദ്രത്തെ തലോടിയുള്ള നയപ്രഖ്യാപനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണറെ കൊണ്ടുവായിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’നടന്നത് ഒത്തുതീർപ്പാണ്. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. എല്ലാ ദിവസവും പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നു.
മയക്കുമരുന്ന്- ഗുണ്ടാ മാഫിയയുടെയുമായി പൊലീസിനും സിപിഎമ്മിനും ബന്ധമുണ്ട്. ഗുണ്ടാമാഫിയ ബന്ധം മാത്രമല്ല, തീവ്രവാദികൾ,ഭൂരിപക്ഷ,ന്യൂനപക്ഷ തീവ്രവാദികൾ നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസും അതിന്റെ ചരിത്രത്തിലെ മോശം സ്ഥിതിയിൽ നിൽക്കുമ്പോഴാണ് അത് മറച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.