കഴക്കൂട്ടം: ഇടവേളക്കുശേഷം ഗുണ്ടാസംഘങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞദിവസം പുത്തന്‍തോപ്പില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതും ലഹരി വില്‍പനയുടെ ഭാഗമായുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നിഗമനം.
വിവിധ ജില്ലകളില്‍ നാടുകടത്തിയവരും ഗുണ്ടാ നിയമപ്രകാരം ജയിലിലുള്ളവരുമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.
പലപ്പോഴും ഗുണ്ടകളെ പൊലീസ് പിടികൂടിയാല്‍ പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ഇവര്‍ക്കുവേണ്ടി പൊലീസ് സ്റ്റേഷനിലെത്തുന്നതും പതിവാണ്. വീണ്ടും ഗുണ്ടകള്‍ വിളയാടുന്നതു കാരണം ജനങ്ങള്‍ ഭീതിയിലാണ്. തിരുവനന്തപുരം റൂറല്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രതികള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാപകമായ ലഹരി വില്‍പനയും ഗുണ്ടകള്‍ക്കിടയില്‍ നടക്കുന്നുണ്ട്.

മര്‍ദനത്തിനിരയായ നിഖില്‍ അടുത്തിടെ കഞ്ചാവുമായി അറസ്റ്റിലാകുകയും 13 ദിവസം ജയിലില്‍ കഴിയുകയും ചെയ്ത പ്രതിയാണ്. നിഖിലിന്റെ സഹോദരന്‍ നേരത്തേ നിരവധി തവണ കഞ്ചാവ് കടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
നിഖിലിന്റെ സഹോദരന്‍റെ സുഹൃത്തുക്കളാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്. ജ്യേഷ്ഠന്റെ കേസിന്റെ കാര്യം പറയാനെന്നുപറഞ്ഞാണ് നിഖിലിനെ ഫോണില്‍ ഇവര്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന്, വീട്ടിലുണ്ടായിരുന്ന നിഖില്‍ ബൈക്കില്‍ കണിയാപുരം റെയില്‍വേ ഗേറ്റിനു സമീപമെത്തി.
അവിടെനിന്നാണ് രണ്ടുപേര്‍ നിഖിലിന്റെ ബൈക്കിനുപിന്നില്‍ കയറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം റൂറലിലെ മംഗലപുരം, കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പുറമെ ലഹരി മാഫിയ സംഘങ്ങളും താവളമാക്കിയിരിക്കുന്നതിന്റെ സൂചനയാണ് പൊലീസിനു നേരെയുള്ള ബോംബേറ്.