തലശ്ശേരി:പ്രണയ നിരാശയിലുണ്ടായ പകയിൽ പാനൂർ മൊകേരി വള്ള്യായിലെ കണ്ണച്ചാൻ കണ്ടി വിഷ്ണുപ്രിയയെ (22) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ റിമാൻ്റിൽ കഴിയുന്ന മാനന്തേരിയിലെ താഴെക്കളത്തിൽ എം.ശ്യാംജിത്ത് (25) നൽകിയ 'ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ് ജ് എ.വി. മൃദുല തള്ളി.
നിഷ്ഠൂരമായ പ്രതികാര കൊല ചെയ്ത പ്രതിയെ റിമാൻ്റിൽ വെച്ചു തന്നെ കേസിൻ്റെ വിചാരണ നടത്തണമെന്ന് ജില്ലാ ഗവ. പ്ലീഡർഅഡ്വ.കെ.അജിത്ത് കുമാർ വാദിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 22 ന് രാവിലെ 10 നും 12 നും ഇടയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കയറിയ പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നത്. ശരീരത്തിൽ 18 മുറിവുകളുണ്ടായിരുന്നു. സംഭവം ദിവസം വീടിനടുത്തതറവാട്ട് വീട്ടിൽ ബന്ധുവിൻ്റെ മരണാനന്തര കർമ്മങ്ങളിൽ സംബന്ധിക്കാൻ അമ്മയ്ക്കൊപ്പം പോയതായിരുന്നു. ഇവിടെ നിന്നും തനിച്ച് സ്വന്തം വീട്ടിൽ തിരിച്ചെത്തി കിടപ്പുമുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് മുൻ സുഹൃത്തായ ശ്യാംജിത്ത് മുറിയിലേക്ക് വന്ന് കൊല നടത്തിയത്. അമ്മ ബിന്ദു തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മകളെ കാണാനായത്.കട്ടിലിൽ തല ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ മാനന്തേരിയിൽ നിന്നാണ് ശ്യാംജിത്തിനെ പാനൂർ പോലിസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മുതൽ പ്രതി റിമാന്റിൽ ആണ്.