ലൈഫ് മിഷൻ കോഴ ഇടപാടിൽ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കര്‍. സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഇന്ന് വരാൻ സാധിക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും ഇന്നലെ ശിവശങ്കര്‍ അഭ്യർത്ഥിച്ചിരുന്നു.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരു കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തൽ. ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നൽകിയിരുന്നു.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ഹാജരാകണമെന്ന് ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇമെയിൽ വഴിയാണ് തന്റെ അസൗകര്യം അദ്ദേഹം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നൽകി.