കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ വിമാനമില്ല; റണ്‍വേ ഭാഗികമായി അടച്ചിടും

Jotsna Rajan

Calicut

Last updated on Jan 12, 2023

Posted on Jan 12, 2023

കരിപ്പൂര്‍: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസര്‍വീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു.


റണ്‍വേനവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ പുലര്‍ച്ചെയും വൈകീട്ടുമാണ്. പകല്‍സമയത്തെ ഡല്‍ഹി -മുംബൈ സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അറിയണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 2015-ലാണ് ഇതിനുമുമ്പ് നടത്തിയത്.


റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15-ന് ആരംഭിക്കുന്നത്. ഇതോടൊപ്പമാണ് റണ്‍വേയുടെ മധ്യഭാഗത്ത് ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നത്.
2020-ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണക്കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നവീകരണങ്ങള്‍ നടക്കുന്നത്. പുതിയ ലൈറ്റിങ് സംവിധാനം വരുന്നതോടെ രാത്രിയിലും മഞ്ഞുള്ള സമയത്തും വിമാനഗതാഗതം സുഗമമാവും.

Share on

Tags