മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്.
ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ആർഎസ്എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വർഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അർത്ഥത്തിൽ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമ. ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗ്ഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നു. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിന് കടകവിരുദ്ധമാണ്. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നു.
