തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി എം.ബി രാജേഷ്. കേന്ദ്രം പദ്ധതിയിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നുവെന്നും പുതിയ വ്യവസ്ഥകൾ കൊണ്ടുവന്ന് പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വിമർശനം. പദ്ധതിക്ക് വേണ്ടിവരുന്ന ചിലവിന്റെ വലിയൊരു ഭാഗം ഇനി സംസ്ഥാനങ്ങൾ വഹിക്കണമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത്. ഇത്തരത്തിൽ പുതിയ ഓരോ വ്യവസ്ഥകൾ കൊണ്ടുവന്ന് കേന്ദ്രസർക്കാർ പദ്ധതിയെ അട്ടിമറിക്കുകയാണെന്നും പദ്ധതിയെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും സംസ്ഥാനം പ്രതിരോധിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
പദ്ധതിയെ കാര്യക്ഷമമായി നിലനിർത്താൻ കേരളം സ്വീകരിക്കുന്ന നടപടികളും മന്ത്രി എടുത്തുപറഞ്ഞു. 20 പ്രവൃത്തിദിവസമെന്ന കേന്ദ്രനിർദ്ദേശം 50 ആക്കി വർധിപ്പിച്ചത് കേരളമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നത് കേരളത്തിൽ മാത്രമാണെന്ന കാര്യം കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.