ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റം​ഗ്ദൾ പ്രവർത്തകർ

Jotsna Rajan

Calicut

Last updated on Jan 31, 2023

Posted on Jan 31, 2023

ബെം​ഗളൂരു: കർണാടകയിലെ ചിക്ക് മംഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബജ്‍രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

ചിക്ക് മംഗളുരുവിലെ മുദിഗെരെ എന്ന പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അസമീസ് യുവാവിൽ നിന്ന് പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

മർദ്ദിച്ചവർക്കെതിരെ യുവാവ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ യുവാവിനെതിരെയും പരാതി നൽകി. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കർണാടകയിൽ 2020ലാണ് കർശനമായ കന്നുകാലി കശാപ്പ് നിരോധന നിയമം കൊണ്ടുവന്നത്. എല്ലാ പ്രായത്തിലുമുള്ള പശുക്കൾ, പശുക്കുട്ടികൾ, കാളകൾ, 13 വയസ്സിന് താഴെയുള്ള എരുമകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും കച്ചവടം ചെയ്യുന്നതും നിയമം നിരോധിച്ചിരുന്നു.

ഹാസൻ ജില്ലയിൽ 2022 ഓഗസ്റ്റിൽ പശുവിനെ കടത്തുന്നതിനിടെ ദളിത് യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ നിന്ന് സ്വന്തം വസതിയിലേക്ക് പശുവിനെ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണവും അധിക്ഷേപവും.

Share on

Tags