മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പുനർനാമകരണത്തിന് മഹാരാഷ്ട്ര സർക്കാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഔറംഗബാദ് 'ഛത്രപതി സംബാജി നഗർ' എന്നും ഒസ്മാനാബാദ് 'ധാരാശിവ്' എന്നുമാണ് ഇനി അറിയപ്പെടുക. കഴിഞ്ഞ ദിവസമാണ് നഗരങ്ങളുടെ പേരുകൾ മാറ്റാനുള്ള മഹാരാഷ്ട്ര സർക്കാറിന്‍റെ അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചത്.
'സംസ്ഥാന സർക്കാറിന്‍റെ നിർദേശത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും നന്ദി' -ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. നിർദേശം അംഗീകരിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്‍റെ മറുപടിയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 2022ലാണ് ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരു മാറ്റുന്നതിനായി മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനിക്കുന്നത്. നഗരങ്ങളുടെ പേര് മാറ്റണമെന്നത് ശിവസേനയുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു.