വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ 20 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ ആൺ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചതിന് പിന്നാലെയാണ് ഇരുപതുകാരി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടോടെയാണ് ബന്ധുവീട്ടിൽ യുവതി ജീവനൊടുക്കിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഈ മാസം 22ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം യുവതി വീട്ടിൽ തിരികെ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിക്ക് കൂടെ പഠിക്കുന്ന വിദ്യാർത്ഥിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ അകന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയുടെ സ്വകാര്യ ഫോട്ടോകൾ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് കൂട്ടുകാരൻ പങ്കുവച്ചത്. ഇതിൽ പ്രകോപിതയായ യുവതി ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സഹപാഠികൾ ബാല്യകാല ചിത്രങ്ങൾ പങ്കുവച്ച് അപമാനിച്ചതിനാലാണ് താൻ വീടുവിട്ടതെന്ന് യുവതിയുടെ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.