എറണാകുളം കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസ് , നസീബ് എന്നവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജുനൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
കളമശ്ശേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് മലപ്പുറത്ത് നിന്നും ആണ് പിടിയിലായത്. ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിൻറെ ഉടമയാണ് ജുനൈസ് ഇയാൾക്കെതിരെ 328 വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുനൈസിന്റെ സുഹൃത്തും സഹായിയുമായ നസീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നസീബ്.
ജുനൈസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും അന്വേഷണസംഘം പരിശോധിക്കും. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചിരുന്നത് എന്ന് അറിയുന്നതിനാണ് ഇത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇറച്ചി വില്പനയ്ക്കായി എത്തിച്ചിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പോലീസുമായി ഫോണിൽ സംസാരിച്ച ജുനൈസ് കേസെടുത്തതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോയിരുന്നു. സംഭവത്തിൽ കൂടുതൽ ആർക്ക് എങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.